അലിയ്യുബ്‌നു അബീത്വാലിബ്‌ (റ)

നബി(സ്വ)യുടെ പിതൃവ്യപുത്രന്‍ അലി (റ) നുബുവ്വത്തിന്റെ ഏഴു വര്‍ഷം മുമ്പാണ്‌ ജനിച്ചത്‌. ഫാത്വിമാബിന്‍തു അസദാണ്‌ അദ്ദേഹത്തിന്റെ മാതാവ്‌. നബി(സ്വ)യുടെ വീട്ടിലാണ്‌ അദ്ദേഹം വളര്‍ന്നത്‌. അതിനാല്‍ ചെറുപ്പം മുതല്‍ തന്നെ നബി(സ്വ)യുടെ നല്ല സ്വഭാവം അനുകരിച്ചു ജീവിച്ചു. നബി (സ്വ)യില്‍ വിശ്വസിച്ച ആദ്യത്തെ കുട്ടി എന്ന ബഹുമതി അദ്ദേഹത്തിനാണ്‌. നബി(സ്വ)ഹിജ്‌റ പോയ രാത്രിയില്‍ നബി(സ്വ)യുടെ കട്ടിലില്‍ കിടന്ന്‌ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. നബി(സ്വ)യുടെ പുത്രി ഫാത്വിമ (റ)യെ വിവാഹം ചെയ്‌തു. ഹസന്‍, ഹുസൈന്‍ എന്നീ രണ്ടു വീരപുത്രന്മാന്‍ അവര്‍ക്കുണ്ടായി. തബൂക്കിലൊഴികെ നബി(സ്വ)യോടൊപ്പം എല്ലായുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
മദീനയില്‍ നബി
(സ്വ)യോട്‌ ഉടമ്പടി ചെയ്‌തിരുന്ന ബനൂനളീര്‍ ഗോത്രത്തെ ഉടമ്പടി ലംഘനത്തിന്‌ ഖൈബറിലേക്ക്‌ നാടുകടത്തി. അവിടെ വെച്ചും അവര്‍ നബി(സ്വ)ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ നടത്തി. ഇവരോട്‌ യുദ്ധം ചെയ്യാന്‍ നബി(സ്വ) ഖൈബറിലേക്ക്‌ സൈന്യസമേതം പുറപ്പെട്ടു. ഭദ്രമായി കോട്ടക്കുള്ളില്‍ ഒളിച്ചിരുന്ന അവരെ ദിവസങ്ങളോളം മുസ്‌ലിം സൈന്യം വളഞ്ഞു. ഇടക്കിടെ പോരാട്ടങ്ങള്‍ നടന്നു. അവസാനം അലി(റ)വിന്റെ കയ്യില്‍ പതാക കൊടുത്തു കൊണ്ട്‌ നബി(സ്വ) പറഞ്ഞു: ഈ പതാക പിടിക്കൂ. അല്ലാഹു താങ്കള്‍ക്കു വിജയം തരുന്നതുവരെ യുദ്ധം ചെയ്യുക. ശത്രുക്കളുടെ കോട്ടകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട്‌ അലി (റ) ഖൈബര്‍കോട്ട പിടിച്ചടക്കി. യുദ്ധവേളയില്‍ വെട്ടേറ്റ്‌ കയ്യിലെ പരിച തെറിച്ചു. അപ്പോള്‍ കോട്ടയുടെ ഒരു വാതില്‍ എടുത്ത്‌ തടുത്തു.
ഖന്തക്‌ യുദ്ധവേളയില്‍ ശത്രുഭാഗത്തുനിന്ന്‌ അംറുബ്‌നുവുദ്ദ്‌ മുമ്പോട്ട്‌ വന്ന്‌ മുസ്‌ലിം സേനയെ വെല്ലു വിളിച്ചുകൊണ്ട്‌ പറഞ്ഞു. ഞാന്‍ അംറുബ്‌നു വുദ്ദാണ്‌. ആര്‍ക്കെങ്കിലും തന്റെ ഉമ്മക്ക്‌ മകനെ നഷ്‌ടപ്പെടുത്താനും, മക്കളെ അനാഥരാക്കാനും മോഹമുണ്ടെങ്കില്‍ എന്റെ മുമ്പില്‍ വരിക. ഈ വെല്ലുവിളികേട്ടപ്പോള്‍ മുസ്‌ലിം സേനക്കിടയില്‍ നിന്ന്‌ തന്റെ കുതിരപ്പുറത്ത്‌ പടക്കുപ്പായമണിഞ്ഞ്‌ വാളൂരിപ്പിടിച്ച്‌ അലി (റ) മുമ്പോട്ടു വന്നു. നിമിഷങ്ങള്‍ക്കകം അംറ്‌ അലിയെ ആഞ്ഞൊരു വെട്ട്‌. അംറിന്റെ വാള്‍ അലി (റ)യുടെ പടക്കുപ്പായത്തില്‍ തറച്ചു. വാള്‌ വലിച്ചെടുക്കാന്‍ അംറ്‌ ശ്രമിക്കുന്നതിനിടയില്‍ അലി (റ) അംറിന്റെ കഴുത്തിന്‌ ആഞ്ഞുവീശി. അംറിന്റെ തല തെറിച്ചു പോയി. ശത്രുപാളയം വിറക്കുമാറ്‌ ഉച്ചത്തോടെ മുസ്‌ലിം സൈന്യം ``അല്ലാഹു അക്‌ബര്‍'' എന്ന്‌ വിളിച്ചു പറഞ്ഞു. രണാങ്കണത്തില്‍ ശൂരത പ്രകടമാക്കിയ അലി (റ) അസദുല്ലാ എന്ന പേരിലാണറിയപ്പെട്ടിരുന്നത്‌.
നാലാം ഖലീഫ
ഉസ്‌മാന്‍ (റ) വിന്റെ ദാരുണമായ വധം മുസ്‌ലിം സമുദായത്തില്‍ അനൈക്യത്തിന്‌ കാരണമായി. അബൂബക്‌ര്‍ (റ) ഉമര്‍ (റ)വിനെ ഖലീഫയായി നിശ്ചയിച്ചുകൊണ്ടും ഉമര്‍ (റ) അടുത്തഖലീഫയെ നിശ്ചയിക്കാന്‍ ആറംഗ സമിതിക്ക്‌ അധികാരം കൊടുത്തുകൊണ്ടുമാണല്ലോ മരണപ്പെട്ടുപോയത്‌. എന്നാല്‍ ഉസ്‌മാന്‍ (റ)വിന്‌ ഇപ്രകാരമേതെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചില്ല. അതിനാല്‍ മദീനയിലുണ്ടായിരുന്ന സ്വഹാബിമാരും മറ്റും ചേര്‍ന്ന്‌ അലി (റ)വിനെ അടുത്ത ഖലീഫയായി തെരഞ്ഞെടുത്തു.
അലി (റ) ഖിലാഫത്ത്‌ ഏറ്റെടുത്തപ്പോള്‍ മുസ്‌ലിംകളില്‍ രണ്ടു ചിന്താഗതിയുണ്ടായിരുന്നു. നിരപരാധിയായി വധിക്കപ്പെട്ട ഉസ്‌മാന്‍ (റ) ന്റെ വധത്തിന്‌ പ്രതികാരം ചെയ്യണം. എന്നിട്ടു മതി ഖലീഫയെ അംഗീകരിക്കല്‍. ഈ ചിന്താഗതിക്ക്‌ നേതൃത്വം കൊടുത്തത്‌ സിറിയാ ഗവര്‍ണ്ണറായിരുന്ന മുആവിയയായിരുന്നു. അദ്ദേഹം ഉസ്‌മാന്‍ (റ)വിന്റെ അടുത്ത കുടുംബക്കാരനുമായിരുന്നു.
ഉസ്‌മാന്‍ (റ)വിന്റെ വധം നടന്നത്‌ ഹജ്ജ്‌ നിര്‍വ്വഹിക്കാന്‍ പ്രമുഖ സ്വഹാബിമാരെല്ലാം മക്കയില്‍ പോയ അവസരത്തിലായിരുന്നതിനാല്‍ മദീനയില്‍ എന്തൊക്കെ നടന്നുവെന്നതിന്റെ യഥാര്‍ത്ഥ രൂപം അവര്‍ക്കറിഞ്ഞുകൂടായിരുന്നു. ഉസ്‌മാന്‍ (റ) വധിക്കപ്പെട്ടുവെന്നേ അവര്‍ അറിഞ്ഞുള്ളൂ. അതിനാല്‍ ഘാതകരെ കൊല്ലണമെന്ന്‌ അവരും ആവശ്യപ്പെട്ടു. സുബൈര്‍, ത്വല്‍ഹത്ത്‌, ആഇശ (റ) എന്നിവര്‍ ഈ അഭിപ്രായത്തോട്‌ യോജിച്ചു.
ഒരു അംഗീകൃത ഖലീഫയുടെ കീഴിലേ പ്രതികാരമെടുക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട്‌ അലിയുടെ ഖിലാഫത്ത്‌ ആദ്യം അംഗീകരിക്കണമെന്നായിരുന്നു രണ്ടാമത്തെ അഭിപ്രായഗതി. ഭൂരിപക്ഷം ജനങ്ങളും ഈ അഭിപ്രായക്കാരായിരുന്നു. ഹജ്ജ്‌ കഴിഞ്ഞ്‌ മദീനയിലേക്ക്‌ മടങ്ങിവരാതെ സുബെര്‍, ത്വല്‍ഹത്ത്‌, ആഇശ (റ) എന്നിവര്‍ ബസ്വറയിലേക്കാണ്‌ പോയത്‌. പ്രതികാരനടപടിക്ക്‌ ആളുകളെ സംഘടിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. ബൈഅത്ത്‌ ചെയ്യപ്പെട്ട ഒരു ഖലീഫയുടെ ഭരണ പ്രദേശത്ത്‌ ആഭ്യന്തരകുഴപ്പമുണ്ടാക്കുന്നത്‌ അടിച്ചമര്‍ത്തേണ്ട ബാധ്യത ഖലീഫക്കുള്ളതിനാല്‍ അലി (റ) അങ്ങോട്ട്‌ സൈന്യസമേതം പോയി. സന്ധി സംഭാഷണങ്ങളിലൂടെ മുസ്‌ലിംകള്‍ തമ്മില്‍ ഏറ്റുമുട്ടാതിരിക്കാന്‍ അലി (റ) വളരെയേറെ ശ്രമിച്ചു. കൂഫക്കാരും ബസ്വറക്കാരും യുദ്ധത്തില്‍ നിന്നൊഴിയാന്‍ സമ്മതിച്ചു. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാകണമെന്നാഗ്രഹിച്ച്‌ മുസ്‌ലിം വേഷത്തില്‍ നടന്നിരുന്ന ജൂതന്മാര്‍ക്ക്‌ സമാധാനമായില്ല. അവര്‍ പെട്ടെന്ന്‌ യുദ്ധം തുടങ്ങി. ബസ്വറക്കു സമീപമുള്ള അല്‍ഖരീബയില്‍ വെച്ചാണ്‌ യുദ്ധം നടന്നത്‌. മുസ്‌ലിംകള്‍ പരസ്‌പരം ഏറ്റുമുട്ടിയ ആദ്യയുദ്ധമാണിത്‌. നബി
(സ്വ)യുടെ പത്‌നി ആഇശ(റ) ഒട്ടകപ്പുറത്തിരുന്ന്‌ യുദ്ധത്തില്‍ പങ്കെടുത്തതിനാല്‍ `ജമല്‍യുദ്ധം' എന്ന പേരില്‍ ഇതറിയപ്പെടുന്നു. യുദ്ധക്കളത്തില്‍ നിന്ന്‌ ആഇശ (റ)ക്ക്‌ പരുക്കേല്‍ക്കാതെ അലി (റ)രക്ഷപ്പെടുത്തുകയും ആദരപൂര്‍വ്വം മദീനയിലേക്ക്‌ മടക്കി അയക്കുകയും ചെയ്‌തു. യുദ്ധവിജയം അലി(റ)യുടെ പക്ഷത്തിനായിരുന്നു.
ശക്തമായ ഒരു ഭരണകര്‍ത്താവായിരുന്നു സിറിയാ ഗവര്‍ണര്‍ മുആവിയ. അദ്ദേഹം അലി (റ)വിന്റെ ഖിലാഫത്ത്‌ അംഗീകരിച്ചില്ല. അലി (റ)വിന്റെ പട്ടാളത്തില്‍ ഉസ്‌മാന്‍ (റ)വിനെ വധിച്ച കലാപകാരികളുണ്ടെന്നും ഉസ്‌മാന്‍ (റ)വിന്റെ രക്തത്തിന്‌ പ്രതികാരം ചെയ്യണമെന്നും പറഞ്ഞ്‌ സിറിയക്കാരുടെ ഒരു സൈന്യവുമായി അലി (റ)വിനോട്‌ യുദ്ധത്തിനൊരുങ്ങി. ഈ വിവരം അറിഞ്ഞപ്പോള്‍ അലി (റ) സൈന്യവുമായി സിറിയയിലേക്ക്‌ പോയി. യൂഫ്രട്ടീസ്‌ നദിയുടെ തീരത്തുള്ള സ്വിഫ്‌ഫീനില്‍ രണ്ടു സൈന്യവും താവളമടിച്ചു. മുസ്‌ലിംകള്‍ തമ്മില്‍ ഇനിയും രക്തം ചിന്തരുതെന്ന്‌ അലി (റ) തീരുമാനിച്ചു. മദ്ധ്യസ്ഥന്മാര്‍ മുഖേന സന്ധിസംഭാഷണങ്ങള്‍ നടന്നു. എഴുത്തുകള്‍ കൈമാറി. പക്ഷേ, അതൊന്നും ഫലിച്ചില്ല.
ഹിജ്‌റ 37-ാം വര്‍ഷം സ്വഫര്‍ ഒന്നിന്‌ യുദ്ധം തുടങ്ങി. രണ്ടു ദിവസം യുദ്ധം നടന്നു. ഇരുഭാഗത്തും മരിച്ചു വീഴുന്നത്‌ മുസ്‌ലിംകളായിരുന്നു. ഇരു കക്ഷികള്‍ക്കും തൃപ്‌തിപ്പെട്ട മദ്ധ്യസ്ഥന്മാരെ നിയമിച്ച്‌ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്ന്‌ ഇരു ഭാഗവും സമ്മതിച്ച്‌ യുദ്ധം നിര്‍ത്തി. അലി (റ)വിന്റെ ഭാഗത്ത്‌ അബൂമൂസല്‍ അശ്‌അരിയും മുആവിയയുടെ ഭാഗത്തു നിന്ന്‌ അംറുബ്‌നുല്‍ ആസ്വ്‌ (റ) വുമായിരുന്നു മദ്ധ്യസ്ഥന്മാര്‍.
അലിയെയും മുആവിയയെയും അവരുടെ പദവികള്‍ വിട്ടൊഴിഞ്ഞ്‌ സര്‍വ്വസമ്മതനായ ഒരാളെ ഖലീഫയായി തെരഞ്ഞെടുക്കണമെന്നായിരുന്നു മദ്ധ്യസ്ഥതീരുമാനം. ഈ തീരുമാനം നടപ്പിലായില്ല.
ഇപ്രകാരം മദ്ധ്യസ്ഥന്മാരെ നിശ്ചയിച്ചത്‌ ചിലര്‍ക്ക്‌ ഇഷ്‌ടമായില്ല. മതകാര്യത്തില്‍ വിധികല്‍പിക്കാന്‍ മദ്ധ്യസ്ഥന്മാര്‍ക്ക്‌ അധികാരമില്ല. അല്ലാഹുവിനേ അധികാരമുള്ളൂ; എന്നായിരുന്നു അവരുടെ വാദഗതി. ഈ സംഘക്കാര്‍ അലി (റ) വിന്റെ പട്ടാളത്തിലുള്ളവരായിരുന്നു. ഈ വാദഗതിനിമിത്തം അവര്‍ അലിയുടെ ഭാഗത്തു നിന്ന്‌ വിട്ടുപുറത്തുപോയി. ചരിത്രത്തില്‍ ഖവാരിജുകള്‍ എന്നാണവര്‍ അറിയപ്പെടുന്നത്‌. ഇവരോട്‌ പില്‍ക്കാലത്ത്‌ അലി (റ) യുദ്ധം ചെയ്യുകയുണ്ടായി.
ആദ്യത്തെ മൂന്ന്‌ ഖലീഫമാരുടെ കാലത്ത്‌ നാം കണ്ടതുപോലുള്ള വിജയങ്ങളൊന്നും അലി (റ)വിന്റെ കാലത്തുണ്ടായില്ല. ആഭ്യന്തര പ്രശ്‌നങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ വളരെ സമയം ചെലവഴിക്കേണ്ടിവന്നു എന്നതാണ്‌ അതിനു കാരണം.
അലി (റ) വിന്റെ ഭരണകാലത്ത്‌ ഖിലാഫത്ത്‌ ആസ്ഥാനം മദീനയില്‍ നിന്ന്‌ കൂഫയിലേക്ക്‌ മാറ്റി.
സവിശേഷതകള്‍
ധൈര്യം, ശക്തി, ഭൗതിക വിരക്തി, മതനിയമങ്ങളിലുള്ള അഗാധജ്ഞാനം എന്നിവ അലി (റ) വിന്റെ സവിശേഷതകളാണ്‌. ഭൗതിക സുഖങ്ങളില്‍ അദ്ദേഹം തീരെ ആകൃഷ്‌ടനായിരുന്നില്ല. രാത്രിയില്‍ എല്ലാവരും ഉറങ്ങിയാല്‍ അദ്ദേഹം എഴുന്നേറ്റ്‌ നമസ്‌ക്കരിക്കും. അല്ലാഹുവിനെ ഭയന്നും പാപങ്ങളെയോര്‍ത്തും കരഞ്ഞുകൊണ്ടിരിക്കും. ഒരു ദിവസം അദ്ദേഹത്തിന്റെ മുമ്പില്‍ വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം വിളമ്പി. അതിനെ പ്രശംസിച്ച ശേഷം അദ്ദേഹം പറഞ്ഞു: പതിവില്ലാത്ത ആഹാരം ഒരു ശീലമാക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല.
അങ്ങാടിയില്‍ നിന്ന്‌ ഒരു ദിവസം വീട്ടാവശ്യത്തിന്‌ കുറച്ച്‌ ഈത്തപ്പഴം അദ്ദേഹം വാങ്ങി. ഖലീഫ തന്നെ എടുത്ത്‌ കൊണ്ട്‌ പോകുന്നത്‌ ഇഷ്‌ടപ്പെടാത്ത ചിലര്‍ അതു വീട്ടിലെത്തിക്കാന്‍ ശ്രമിച്ചു. അവരെ തടഞ്ഞുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: ``വീട്ടുടമസ്ഥനാണ്‌ ഇതു ചുമക്കാനര്‍ഹന്‍.''
അന്ത്യം
അലി (റ) വിന്റെ ഭരണകാലം മുഴുവന്‍ ആഭ്യന്തര കലഹങ്ങളും മുസ്‌ലിംകള്‍ പരസ്‌പരമുള്ള ഏറ്റുമുട്ടലുകളുമായിരുന്നു. ഖവാരിജുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക്‌ വമ്പിച്ച നാശനഷ്‌ടങ്ങളുണ്ടായി. മുസ്‌ലിം ലോകത്ത്‌ സമാധാനമുണ്ടാകാന്‍ ഖലീഫ അലിയെയും, അമീര്‍ മുആവിയയെയും, അംറുബ്‌നുല്‍ ആസ്വിനെയും വധിക്കുകയാണ്‌ പോംവഴിയെന്ന്‌ ഖവാരിജുകള്‍ തീരുമാനിച്ചു. ഇവരെ മൂന്നുപേരെയും ഒരേ ദിവസം വധിക്കാന്‍ ആളുകളെയും നിശ്ചയിച്ചു. അലി (റ)യെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അബ്‌ദുല്‍റഹ്‌മാനുബ്‌നു മുല്‍ജിം നമസ്‌കാരത്തിനു പോകുന്ന ഖലീഫയെ മറവിലിരുന്നു കുത്തി. ശക്തമായ മുറിവേറ്റ ഖലീഫയെ താങ്ങിക്കിടത്തി. ഘാതകനെയും അതേപോലെ കൊല്ലാന്‍ ഉത്തരവിട്ടു. മക്കളെ അടുത്തേക്ക്‌ വിളിച്ചു. നല്ലവരായി ജീവിച്ച്‌ അല്ലാഹുവിന്റെ തൃപ്‌തിനേടണമെന്ന്‌ വസ്വിയ്യത്ത്‌ ചെയ്‌തു. മുറിവേറ്റ പിറ്റേ ദിവസം അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ 40 റമദാന്‍ 18നായിരുന്നു അത്‌. അദ്ദേഹത്തിന്‌ 63 വയസ്സു പ്രായമുണ്ടായിരുന്നു. 4 വര്‍ഷവും 2 മാസവുമാണ്‌ അദ്ദേഹം ഭരണം നടത്തിയത്‌.

No comments:

Post a Comment